Saturday, January 30, 2016

വടക്കുംനാഥക്ഷേത്രദര്‍ശനക്രമം - കിളിപ്പാട്ട്





ഓം നമഃശിവായ

വടക്കുംനാഥക്ഷേത്രദര്‍ശനക്രമം - കിളിപ്പാട്ട്
(കവി : പേരു ലഭ്യമല്ല)


വളരെ അപൂര്‍വ്വമായ ഒരു കിളിപ്പാട്ടാണിത്. ആരെഴുതി എന്നറിവില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ എഴുതപ്പെട്ടതാവണം.


ഒരിയ്ക്കല്‍ വില്വമംഗലം സ്വാമികള്‍ വൈകുന്നേരം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശിവനെ സന്നിധിയില്‍ കണ്ടില്ല. തുടര്‍ന്നു തെക്കേ ഗോപുരത്തിനു സമീപം മതിലില്‍ ഇരിയ്ക്കുന്ന ശിവനെ കണ്ടു. കുമാരനല്ലൂര്‍ കാര്‍ത്തിക ഉത്സവം കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ശിവന്‍ എന്നാണ് ഐതിഹ്യം. പിന്നീട് എല്ലാ വര്‍ഷവും കുമാരനല്ലൂര്‍ കാര്‍ത്തിക (വൃശ്ചികം) നാളില്‍ തെക്കേ മതിലില്‍ ശിവസാന്നിധ്യം സങ്കല്‍പിച്ചു പൂജ ചെയ്യുമായിരുന്നു എന്നും പറയുന്നു. മുമ്പ് അവിടെയെത്തുന്ന ഭക്തര്‍ നിത്യേന ഈ സ്ഥലത്തും വന്ദിയ്ക്കുമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഈ ലേഖകന്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരം പറയാന്‍ അമ്പലം ജീവനക്കാര്‍ കൂട്ടാക്കിയില്ല. തദ്ദേശവാസികളായ ഭക്തരും ഇവിടെ വന്ദിയ്ക്കുന്നതു കണ്ടില്ല. ഐതിഹ്യവും അവര്‍ കേട്ടിട്ടില്ല എന്നറിഞ്ഞു.

കുമാരനല്ലൂര്‍ കാര്‍ത്തികനാളിലെ പൂജ ഈ കിളിപ്പാട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. തൃശൂരോ പരിസരത്തോ ഉള്ള ആളല്ല കവി എന്നു തോന്നുന്നു. അല്ലെങ്കില്‍ അതു വിട്ടുപോയതാവാം.


ശ്രീവാസുദേവന്റെ പാദാംബുജം രണ്ടും
സേവിച്ചു മേവും കിളിക്കിടാവേ!
നെല്ലുവായമ്പിന തമ്പുരാന്‍തന്നുടെ
നല്ല കഥാമൃതം ചൊല്ലെന്നോട്!                      (01)

ഈരേഴുലകിനു വേരായ്മരുവുന്ന
നാരായണസ്വാമി! കാത്തുകൊള്‍ക
ഗോവിന്ദ! മാധവ! നാരായണാനന്ദ!
ശ്രീവാസുദേവ! ജഗന്നിവാസ!                    (02)

എന്നുള്ള നാമങ്ങള്‍ നന്നായ് ജപിക്കേണം
നന്നായ് വരുമെന്നു പൈങ്കിളിയും
അപ്പോള്‍ കിളിമകള്‍ ത്വല്‍പാദസല്‍ക്കഥ
കെല്‍പോടെ പാടിക്കളി തുടങ്ങി                 (03)

തൃശ്ശിവപേരൂര്‍ വടക്കുംനാഥന്‍തന്റെ
തൃക്കാല്‍ വണങ്ങി വരുന്നു ഞാനും
തൃശ്ശിവപേരൂര്‍ മതിലകത്തുള്ളോരു
ഈശ്വരന്മാരെത്തൊഴുതുപോരാന്‍               (04)

പാരം പരാധീനമുണ്ടെന്നറിഞ്ഞാലും
സാരമായുള്ള ക്രമത്തെക്കേള്‍പ്പിന്‍
ഏറ്റം ഗുണം പടിഞ്ഞാറെച്ചിറ തന്നില്‍
കാലത്തു ചെന്നു കുളിച്ചു കൊള്‍വിന്‍!           (05)

നല്ല പുടവയുടുത്തു വഴിപോലെ
നല്ലൊരു ശുദ്ധി വരുത്തിക്കൊണ്ട്
നാരായണാ”യെന്നു നാമം ജപിക്കണം
നേരായ വണ്ണം ഭവിക്കുമെന്നാല്‍                (06)

ശ്രീമൂലസ്ഥാനം പ്രദക്ഷിണം വെയ്ക്കണം
ശ്രീയ്ക്കും യശസ്സിനും സന്തതിയ്ക്കും
ആലിനൊരേഴുവലംവെച്ചു ഗോപുരം
ചാലേ കടന്നങ്ങിടത്തുഭാഗേ                      (07)

അര്‍ജ്ജുനന്‍തന്നുടെ വില്‍ക്കുഴിയില്‍ ചെന്നു
കാലും മുഖവും കഴുകിക്കൊണ്ട്
ഗോശാല തന്നിലമര്‍ന്നരുളീടുന്ന
ഗോവിന്ദനെച്ചെന്നു വന്ദിയ്ക്കേണം                (08)

പിന്നെ ഋഷഭത്തു ചെന്നു ഋഷഭനെ
നന്നായ് നിരൂപിച്ചു കൂപ്പിക്കൊള്‍വിന്‍
ഈശാനകോണില്‍ പരശുരാമന്‍തന്റെ
പാദം വണങ്ങി വലംവെയ്ക്കണം                  (09)

സംഹാരമൂര്‍ത്തിതന്‍ പിന്നില്‍ വസിയ്ക്കുന്ന
സിംഹോദരനെത്തൊഴുതു കൊള്‍വിന്‍
നേരെ വടക്കോട്ടൊരേഴുപദം വെച്ചു
വാരാണസീപനെ വന്ദിയ്ക്കേണം                   (10)

തെക്കുകിഴക്കുള്ള മുക്കില്‍ വസിയ്ക്കുന്ന
നല്‍ക്കല്ലുതന്നില്‍ക്കരേറിനിന്ന്
പൊന്നമ്പലത്തേയും രാമേശ്വരത്തേയും
നന്നായ് നിരൂപിച്ചു കൂപ്പിക്കൊള്‍വിന്‍           (11)

തെക്കുള്ള ഗോപുരം തന്നില്‍ കൊടുങ്ങല്ലൂര്‍
ശ്രീഭദ്രകാളിയെ വന്ദിയ്ക്കേണം
തെക്കുപടിഞ്ഞാറുമുക്കില്‍ക്കിടക്കുന്ന
നല്‍ക്കല്ലുതന്നില്‍ക്കരേറിനിന്ന്                   (12)

ഊരകത്തമ്മ തിരുവടിയെപ്പിന്നെ-
ക്കൂടല്‍മാണിക്യത്തെക്കൂടെക്കൂപ്പിന്‍
അമ്പോടു താഴികകുംഭങ്ങള്‍ മൂന്നുമേ
കുമ്പിട്ടിറങ്ങിത്തൊഴുതുകൊണ്ട്                    (13)

വ്യാസനെച്ചിന്തിച്ചങ്ങമ്പത്തൊന്നക്ഷരം
വ്യാസശിലമേലെഴുതീടണം
അയ്യപ്പനേയും തൊഴുതു പടിഞ്ഞാട്ടൊ-
രഞ്ചെട്ടുപത്തടി പോന്ന ശേഷം                  (14)

നേരെ വടക്കുഭാഗത്തു മുളച്ചുള്ള
പുഷ്പം പറിച്ചങ്ങു ചൂടിക്കൊണ്ട്
ശംഖുചക്രങ്ങളെ വന്ദിച്ചുടന്‍ പിന്നെ-
ശ്ശങ്കരന്‍തന്റെ നടയില്‍ക്കൂടി                       (15)

വാമഭഗത്തുള്ള ചിത്രം വണങ്ങീട്ടു
ഭൂമീശ്വരന്മാരെ വന്ദിയ്ക്കേണം
നീലകണ്ഠന്‍തന്റെ രൂപത്തെ ധ്യാനിച്ചു
ചുറ്റിന്നകത്തു കടന്നുകൊള്‍ക                      (16)

മണ്ഡപംതന്നില്‍ വസിയ്ക്കുന്ന വിപ്രരെ
നന്ദിച്ചു വന്ദനം ചെയ്തീടേണം
മണ്ഡപത്തിന്റെയിടത്തുഭാഗേ ചെന്നു
ചണ്ഡികാനൃത്തത്തെ വന്ദിയ്ക്കേണം             (17)

ശങ്ക വെടിഞ്ഞു വടക്കുംനാഥന്‍തന്റെ
പാദാബ്ജം രണ്ടുമേ കൂപ്പിക്കൊള്‍ക
മണ്ഡപത്തിന്റെ വലത്തുഭാഗേ ചെന്നു
പിന്നെയുമീശനെ വന്ദിയ്ക്കേണം                   (18)

പിന്നെ ഭഗവതി പിന്നെ ഗണപതി
പിന്നെ നടുവിലും തെക്കും പിന്നെ
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കുംനാഥന്‍                 (19)

പിന്നെ ഗണപതി പിന്നെ നടുവിലും
പിന്നെ തെക്കും നടുവിലും കേള്‍
പിന്നെ ഗണപതി പിന്നെ ഭഗവതി
പിന്നെ ക്രമേണ വടക്കുംനാഥന്‍                 (20)

അമ്പിളിയും നല്ല തുമ്പയണിയുന്ന
തമ്പുരാനെന്റെ വടക്കുംനാഥാ!
മംഗല്യമില്ലാത്ത മങ്കമാര്‍ക്കൊക്കെയും
മംഗല്യം നല്‍കും വടക്കുംനാഥാ!                 (21)

ഇല്ലവും ചെല്ലവും നെല്ലും പണങ്ങളും
എല്ലാം വളര്‍ത്തും വടക്കുംനാഥാ!
നിന്തിരുപാദങ്ങള്‍ സേവിപ്പവര്‍ക്കുള്ള
സന്താപമൊക്കെയകറ്റും നാഥാ!                 (22)

എന്നുടെ കഷ്ടകാലങ്ങളകറ്റിക്കൊ-
ണ്ടെന്നെയനുഗ്രഹിയ്ക്കേണം നാഥാ!
ശങ്കരാ! ശ്രീകണ്ഠ! പന്നഗഭൂഷണ!
നിന്തിരുപാദങ്ങള്‍ വന്ദിയ്ക്കുന്നേന്‍                 (23)

++++++

30/01/2016




2 comments:

  1. കിളി മൊഴിയുടെ ആസ്വാദ്യത, ഒപ്പം അറിവും. ദര്‍ശനത്തെപ്പറ്റിസാധര്‍ണകാര്‍ക്ക് അറിവ് ഇല്ല.പുതിയ തലമുറക്ക് ഒന്നും അറിയില്ല. കിളിപ്പാട്ടിലുടെ എല്ലാ കൃപയും ലഭിക്കുന്നു

    ReplyDelete
  2. Here is another version (I have not compared your with this one.):

    ശ്രീ വാസുദേവന്റെ പാദാംബുജം രണ്ടും
    സേവിച്ചു മേവും കിളിക്കിടാവേ
    നെല്ലുവായമ്പിന തമ്പുരാൻ തന്നുടെ
    നല്ല കഥാമൃതം ചൊല്ലെന്നോട്
    ഈരേഴുലകിനും വേരായ് മരുവുന്ന
    നാരായണസ്വാമി കാത്തുകൊൾക
    ഗോവിന്ദമാധവ നാരായണാനന്ദ
    ശ്രീവാസുദേവ ജഗന്നിവാസ
    എന്നുള്ള നാമങ്ങൾ നന്നായ് ജപിക്കണം
    നന്നായ് വരും എന്നു പൈങ്കിളിയും
    അപ്പോൾ കിളിമകൾ ത്വല്പാദസൽക്കഥ
    കെല്പോടെ പാടിക്കളി തുടങ്ങി
    തൃശ്ശിവപേരൂർ വടക്കുംനാഥൻ
    തന്നുടെ തൃക്കാൽ വണങ്ങി വരുന്നു ഞാനും
    തൃശ്ശിവപേരൂർ മതിലകത്തുള്ളോരു
    ഈശ്വരന്മാരെ തൊഴുതുപോരാൻ
    പാരം പരാധീനമുണ്ടെന്നറിഞ്ഞാലും
    സാരമായുള്ള ക്രമത്തേ കേൾപ്പിൻ
    ഏറ്റം ഗുണം പടിഞ്ഞാറേച്ചിറ തന്നിൽ
    കാലത്തു ചെന്നു കുളിച്ചുകൊൾവിൻ
    നല്ലൊരു ശുദ്ധി വരുത്തിക്കൊണ്ട്
    നാരായണായെന്നു നാമം ജപിക്കണം
    നേരായ വണ്ണം ഭവിക്കുമെന്നാൽ
    ശ്രീമൂലസ്ഥാനം പ്രദക്ഷിണം വയ്ക്കണം
    ശ്രീയ്ക്കും യശസ്സിനും സന്തതിയ്ക്കും
    ആലിനോരേഴു വലം വച്ചു ഗോപുരം
    ചാലേക്കടന്നങ്ങിടത്തു ഭാഗേ
    അർജ്ജുനൻ തന്നുടെ വിൽക്കുഴിയിൽ
    ചെന്നു കാലും മുഖവും കഴുകിക്കൊണ്ട്
    ഗോശാല തന്നിലമർന്നരുളീടുന്ന
    ഗോവിന്ദനെച്ചെന്നു വന്ദിക്കേണം
    പിന്നെ ഋഷഭത്തു ചെന്നു ഋഷഭനെ
    നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
    ഈശാനകോണിൽ പരശുരാമൻ തന്റെ
    പാദം വണങ്ങി വലം വയ്ക്കേണം
    സംഹാരമൂർത്തിയായ് പിന്നിൽ വസിക്കുന്ന
    സിംഹോദരനെത്തൊഴുതുകൊൾവിൻ
    നേരേ വടക്കോട്ടോരേഴുവലം വച്ചു
    വാരണധീശനെ വന്ദിക്കേണം
    തെക്കു കിഴക്കുള്ള മുക്കിൽ കിടക്കുന്ന
    നൽക്കല്ലു തന്നിൽ കരേറി നിന്ന്
    പൊന്നമ്പലത്തേയും രാമേശ്വരത്തേയും
    നന്നായ് നിരൂപിച്ചു കൂപ്പിക്കൊൾവിൻ
    തെക്കുള്ള ഗോപുരം തന്നിൽ കൊടുങ്ങല്ലൂർ
    ശ്രീ ഭദ്രകാളിയെ വന്ദിക്കേണം
    തെക്കുപടിഞ്ഞാറു മുക്കിൽ കിടക്കുന്ന
    നൽക്കല്ലു തന്നിൽ കരേറി നിന്ന്
    ഊരകത്തമ്മ തിരുവടിയെ പിന്നെ
    കൂടൽമാണിക്യത്തെ കൂടെ കൂപ്പിൻ
    അമ്പോടു താഴികകുംഭങ്ങൾ മൂന്നുമേ
    കുമ്പിട്ടിറങ്ങി തൊഴുതുകൊണ്ട്
    വ്യാസനെ ചിന്തിച്ചങ്ങമ്പത്തൊന്നക്ഷരം
    വ്യാസശിലമേലെഴുതീടേണം
    അയ്യപ്പനേയും തൊഴുതു പടിഞ്ഞാ-
    ട്ടൊരഞ്ചെട്ടു പത്തടി പോന്നശേഷം
    നേരെ വലത്തുഭാഗത്തു മുളച്ചുള്ള
    പുഷ്പം പറിച്ചങ്ങു ചൂടിക്കൊണ്ട്
    ശംഖുപുഷ്പങ്ങളെ വന്ദിച്ചുടൻ പിന്നെ-
    ശങ്കരൻ തന്റെ നടയിൽക്കൂടി
    വാമഭാഗത്തുള്ള ചിത്രം വണങ്ങീട്ടു
    ഭൂമീശ്വരന്മാരെ വന്ദിക്കേണം
    നീലകണ്ഠൻ തന്റെ രൂപത്തെ ധ്യാനിച്ചു
    ചുറ്റിനകത്തു കടന്നുകൊണ്ട്
    മണ്ഡപം തന്നിൽ വസിക്കുന്ന വിപ്രരെ
    വന്ദിച്ചു വന്ദനം ചെയ്തീടേണം
    മണ്ഡപത്തിന്റെ ഇടത്തുഭാഗേചെന്നു
    ചണ്ഡികാനൃത്തത്തെ വന്ദിക്കേണം
    ശങ്ക വെടിഞ്ഞു വടക്കുംനാഥൻ തന്റെ
    പാദാബ്ജം രണ്ടുമേ കൂപ്പിക്കൊൾക
    മണ്ഡപത്തിന്റെ വലത്തുഭാഗേ ചെന്നു
    വാരണാമീശനെ വന്ദിക്കേണം
    പിന്നെ ഭഗവതി പിന്നെ ഗണപതി
    പിന്നെ ഗണപതി പിന്നെ ഭഗവതി
    പിന്നെ ക്രമേണ വടക്കുംനാഥൻ
    പിന്നെ ഗണപതി പിന്നെ നടുവിലും
    പിന്നെയും തെക്കും നടുവിലും കേൾ
    പിന്നെ ഗണപതി പിന്നെ ഭഗവതി
    പിന്നെ ക്രമേണ വടക്കും നാഥൻ
    അമ്പിളിയും നല്ല തുമ്പയണിയുന്ന
    തമ്പുരാനെന്റെ വടക്കുംനാഥ
    മംഗല്യം ഇല്ലാത്ത മങ്കമാർക്കൊക്കെയും
    മംഗല്യം നൽകും വടക്കും നാഥാ
    ഇല്ലവും ചെല്ലവും നെല്ലും പണങ്ങളും
    എല്ലാം വളർത്തും വടക്കുംനാഥാ
    നിന്നിരുപ്പാദങ്ങൾ സേവിപ്പവർക്കുള്ള
    സന്താപമൊക്കെയകറ്റും നാഥാ
    എന്നുടെ കഷ്ടകാലങ്ങളകറ്റിക്കൊ-
    ണ്ടെന്നെയനുഗ്രഹിക്കേണം നാഥാ
    ശങ്കരശ്രീകണ്ഠ പന്നഗഭൂഷണ
    നിന്തിരുപ്പാദങ്ങൾ വന്ദിക്കുന്നേൻ.

    ReplyDelete

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...