Thursday, April 17, 2014

ഹാജിയാരും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും



ഹാജിയാരും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും

കേരളത്തിലെ പ്രമുഖപത്രമായ മലയാളമനോരമ 2013-ല്‍ ആണ്  ഒരു പുലിവാല്‍ പിടിച്ചത്. മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയ ശ്രീ പി.എ. ഫൈസല്‍ ഗഫൂര്‍ ആയിരുന്നു അതിനു കാരണക്കാരന്‍.

നായര്‍ സര്‍വീസ് സൊസൈറ്റി (NSS) അവരുടെ പെരുന്നയിലെ ഹെഡ് ഓഫീസ് സ്ഥാപിച്ചിരിക്കുന്നത് ഒരു ഹാജിയാര്‍ ദാനം നല്‍കിയ സ്ഥലത്താണ് എന്നായിരുന്നു ശ്രീ ഗഫൂര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞത്. ചങ്ങനാശ്ശേരിയില്‍  അദ്ദേഹമിതു പറഞ്ഞപ്പോള്‍ സദസ്സിലുള്ള നായന്മാരാരും ഒരക്ഷരം എതിരു പറഞ്ഞില്ലെന്നും പ്രസംഗത്തിലുണ്ടായിരുന്നു. ഇതു മലയാളമനോരമ അവരുടെ ഒരു പേജില്‍ ഉദ്ധരിച്ചിരുന്നു. എന്‍.എസ്.എസ്. അര്‍ത്ഥഗര്‍ഭമായ മൌനം ഭജിച്ചിരിക്കേ, മലയാളമനോരമ തന്നെ സ്വയം ഇതിനെപ്പറ്റി അന്വേഷിച്ചു. ശ്രീ ഗഫൂര്‍ പറഞ്ഞത് ശരിയല്ലെന്നു പറഞ്ഞ പത്രം ഖേദം പ്രകടിപ്പിക്കയും ചെയ്തു.

'അവന്‍', 'ഇവന്‍' തുടങ്ങിയ ബഹുമാനശൂന്യമായ പദങ്ങള്‍ ഉപയോഗിച്ച്  ഒരു മുതിര്‍ന്ന എന്‍.എസ്.എസ്  നേതാവിനെപ്പറ്റി ശ്രീ ഗഫൂര്‍ ഇതിനു മുന്‍പു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രീ ഗഫൂര്‍ ശ്രദ്ധിക്കുന്നില്ല എന്നതു ശരി തന്നെ. സ്വയം ഒന്നും വായിച്ചു മനസ്സിലാക്കാനും ശ്രമിക്കുന്നില്ല എന്നതാണു് ഒരു പക്ഷെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. വായനയില്‍ നിന്ന് അകലുകയും അന്വേഷണത്വര നഷ്ടപ്പെടുകയും ചരിത്രബോധം ഇല്ലാതാവുകയും ചെയ്ത ഒരു സമൂഹമായി കേരളം മാറി എന്നതും ഈ സംഭവം സൂചിപ്പിക്കുന്നു. അതുകൊണ്ടാവാം ശ്രീ ഗഫൂര്‍ ഒരു തെറ്റായ കാര്യം പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ അതു കേട്ടുകൊണ്ടിരുന്ന ചങ്ങനാശ്ശേരിക്കാര്‍ മിണ്ടാതെയിരുന്നത്. ചങ്ങനാശ്ശേരിയില്‍ ഉള്ള മൂന്നു കോളേജുകളിലും അനേകം സ്കൂളുകളിലും ഗ്രന്ഥശാലകളുണ്ട്. വിദ്യാര്‍ഥികള്‍ ഈ സംവിധാനം ശരിക്കു പ്രയോജനപ്പെടുത്താറില്ല. ഇതിനു പുറമേ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി വക ഒരു വലിയ ഗ്രന്ഥശാലയുണ്ട്. എന്‍.എസ്.എസ്സിന്റെ ഓഫീസിനു മുന്‍പില്‍ തന്നെ 'മന്നം' ഗ്രന്ഥശാലയുണ്ട്. ഇതൊക്കെ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ ചുരുക്കം. ഇല്ലെങ്കില്‍ ചങ്ങനാശ്ശേരിക്കാര്‍ 'ഗഫൂറിന്റെ' ഹാജിയാരെ തിരിച്ചറിയുമായിരുന്നു. ശ്രീ ഗഫൂറിന് അപ്പോള്‍ത്തന്നെ മറുപടി കിട്ടുമായിരുന്നു. ചങ്ങനാശ്ശേരിക്കാരുടെ ദുരവസ്ഥ ശ്രീ ഗഫൂറിനു തുണയായി.

ഹാജിയാര്‍ എന്നതു ഒരു സങ്കല്പസൃഷ്ടിയല്ല. എന്‍.എസ്.എസ്സുമായി ബന്ധമുള്ള ഒരു ഹാജിയാര്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥലവും എന്‍.എസ്.എസ്സിനു ദാനമായി ലഭിക്കയുണ്ടായി. എന്തോ എവിടെയോ ഇതിനെപ്പറ്റി വായിച്ച ആരോ ശ്രീ ഗഫൂറിനോട് അവ്യക്തമായ ഓര്‍മയില്‍ നിന്ന് എന്തോ പറഞ്ഞുകാണണം. പറഞ്ഞുവന്നപ്പോള്‍ സ്ഥലം തെറ്റി പെരുന്നയായി.

മന്നത്തു പദ്മനാഭനും മൊയ്തു ഹാജിയും

കണ്ണൂര്‍ ജില്ലയിലെ ഒരു പിന്നാക്കപ്രദേശമായിരുന്നു മട്ടന്നൂര്‍. കോളേജുവിദ്യാഭ്യാസത്തിനായി അകലെയുള്ള കണ്ണൂര്‍ക്കോ തലശ്ശേരിക്കോ പോകേണ്ടി വരുന്ന അവസ്ഥ.

ആയിരത്തിതൊള്ളായിരത്തിഅറുപതുകളുടെ തുടക്കത്തില്‍ ഈ സ്ഥിതി മാറ്റാന്‍ ഒരു കൂട്ടം ആളുകള്‍ ആഗ്രഹിച്ചു. മട്ടന്നൂരെ പൗരപ്രമുഖരായ മൊയ്തു ഹാജിയും മധുസൂദനതങ്ങളും മുന്‍കൈ എടുത്ത് ഒരു കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ വൈസ്-പ്രസിഡണ്ട്‌ ഫാ. കട്ടക്കയം എന്ന ക്രിസ്തീയപുരോഹിതനായിരുന്നു.

എന്‍.എസ്.എസിന്റെ മുഖ്യസ്ഥാപകനായിരുന്ന ശ്രീ മന്നത്തു പദ്മനാഭന്‍ പാലക്കാടിനു വടക്കുഭാഗത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. കോളേജു സ്ഥാപന കമ്മറ്റി, എന്‍.എസ.എസിനെ സമീപിച്ചു. സ്ഥലം തരുമെങ്കില്‍ കോളേജ് തുടങ്ങാം എന്ന എന്‍.എസ്.എസിന്റെ നിലപാട് കമ്മറ്റി അംഗീകരിച്ചു. തുടര്‍ന്നു ശ്രീ മന്നം 1964 ഏപ്രില്‍ 4 മുതല്‍ 10 വരെ ഇവരുടെ ആതിഥേയത്വത്തില്‍ മട്ടന്നൂരില്‍ തങ്ങി ചര്‍ച്ചകള്‍ നടത്തി. 

ഏപ്രില്‍ 8 നു കൊളത്തൂര്‍ പറമ്പില്‍ വച്ചു നടന്ന ചടങ്ങില്‍ 110.50 ഏക്കര്‍ ഭൂമി നല്‍കുന്നതു വാഗ്ദാനം ചെയ്യുന്ന ദാനപത്രവും  അതുവരെ പിരിഞ്ഞുകിട്ടിയ തുകയും ശ്രീ മന്നത്തിനു കൈമാറി. ഭൂമി ദാനം ചെയ്തതു താഴെപ്പറയുന്നവരായിരുന്നു:

36     ഏക്കര്‍ ശ്രീ കല്ലൂര്‍ കണ്ണന്പേത്തു നാരായണന്‍ നായര്‍
25     ഏക്കര്‍ മട്ടന്നൂര്‍ എച്ച്.എസ്. കമ്മറ്റി പ്രസിഡന്റ്‌
19      ഏക്കര്‍ ശ്രീ മധുസൂദന തങ്ങള്‍
17     ഏക്കര്‍ ശ്രീ കെ.ടി. ഗംഗാധരന്‍ നമ്പ്യാര്‍
12     ഏക്കര്‍ ശ്രീ കെ.ടി. ദാമോദരന്‍ നമ്പ്യാര്‍
  1.5  ഏക്കര്‍ ശ്രീ കെ.ടി. ഗോവിന്ദന്‍ നമ്പ്യാര്‍
----
110.5 ഏക്കര്‍

മൊയ്തു ഹാജിയുടെ കുടുംബ ട്രസ്റ്റ്‌ ആയിരുന്നു 25 ഏക്കര്‍ കൊടുത്ത എച്.എസ്. കമ്മറ്റി.

പാലക്കാട്ട് എന്‍.എസ്. എസിന് അനുവദിച്ച കോളേജ് മട്ടന്നൂര്‍ക്ക് മാറ്റാന്‍ ഡയറക്ടര്‍  ബോര്‍ഡ് തീരുമാനിച്ചു.

പേരിട്ടതു ഫാ. കട്ടക്കയം

കോളേജിനു പഴശ്ശി രാജയുടെ പേരിടണം എന്നു നിര്‍ദ്ദേശിച്ചതു ഫാ. കട്ടക്കയം ആയിരുന്നു. എല്ലാവരും അത് അംഗീകരിച്ചു.
പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജ്, മട്ടന്നൂര്‍
ചിത്രത്തിനു കടപ്പാട്: www.educrib.com

1964 ഏപ്രില്‍ 19-നു കോയ ഹാജി കോളേജിന്റെ ശിലാസ്ഥാപനം നടത്തി.  ആദ്യം ഇത് ജൂനിയര്‍ കോളേജ് ആയിരുന്നു. പ്രൊഫ.സി.കെ. നാരായണക്കുറുപ്പ് ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍. തിരുവനന്തപുരം ഗവ. സംസ്കൃത കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്ത പ്രൊഫസ്സര്‍ ആയിരുന്നു ഇദ്ദേഹം. ശ്രീ മന്നത്തു പദ്മനാഭന്‍ ഉദ്ഘാടനം നടത്തി. ജൂലൈ 15-നു ക്ലാസ്സുകള്‍ ആരംഭിച്ചു.

ബാച്ചലര്‍ ബിരുദപഠനം 1967 ആഗസ്റ്റ്‌  12-നു തുടങ്ങി. എന്‍.എസ്.എസ്. പ്രസിഡന്റ്‌ ശ്രീ കളത്തില്‍ വേലായുധന്‍ നായരായിരുന്നു ഇതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.

കമ്മറ്റിയില്‍ ഉണ്ടായിരുന്നവരുടെ ചിത്രങ്ങള്‍ കോളേജില്‍ ഉണ്ടാവേണ്ടതാണ്. ഒരു പ്രമുഖസ്ഥാനത്തു് ആ ചിത്രങ്ങള്‍ ചുവരില്‍ വയ്ക്കണം. ഇവരെയൊക്കെ മട്ടന്നൂരുകാര്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

എല്ലാ മതവിഭാഗങ്ങളും ഉള്‍പ്പെട്ട ഒരു കമ്മറ്റിയുടെ ലക്ഷ്യബോധവും അശ്രാന്തപരിശ്രമവും പുരോഗമാനേച്ഛയും എന്‍.എസ്.എസിന്റെ സംഘടനാപാടവുമാണ് കോളേജിന്റെ സ്ഥാപനത്തിനു പിന്നില്‍.

ഇതെല്ലാം ഓര്‍മ്മിപ്പിച്ച ആ അബദ്ധപ്രസംഗത്തിനു നന്ദി!

കടപ്പാട്: എന്‍.എസ്.എസ്. പ്രസിദ്ധീകരണമായ 'എന്‍.എസ്.എസ്.ചരിത്രം' രണ്ടാം വാല്യം


********************

No comments:

Post a Comment

Part - 3 Christian Churches St. Stephen’s Church (CSI), Mundiyapalli Built in 1867, this is the oldest church of the...